യാങ്കോൺ: മ്യാൻമറിൽ പട്ടാള അട്ടിമറിക്കു ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിൽ പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ ആൻഡ് സോളിഡാരിറ്റി പാർട്ടി (യുഎസ്ഡിപി) വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമത്വം നടന്നതായി ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂ ചിയുടേതടക്കമുള്ള പാർട്ടികൾക്കു മത്സരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. 2021ൽ അട്ടിമറിയിലൂടെ അധികാരം പിടിച്ച പട്ടാളം സൂ ചി അടക്കമുള്ള നേതാക്കളെ തടവിലിട്ടിരിക്കുകയാണ്.
പാർലമെന്റിന്റെ അധോസഭയിലെ 263 സീറ്റിൽ 232ഉം ഉപരിസഭയിലെ 157ൽ 109 സീറ്റും യുഎസ്ഡിപി സ്വന്തമാക്കിയെന്നാണ് അറിയിപ്പ്. 2010ൽ പ്രവർത്തനം തുടങ്ങിയ യുഎസ്ഡിപിയുടെ തലപ്പത്ത് വിരമിച്ചതും അല്ലാത്തതുമായ ഉന്നത സൈനികോദ്യോഗസ്ഥരാണുള്ളത്.
പാർലമെന്റിന്റെ ആദ്യസമ്മേളനം മാർച്ചിൽ ചേർന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഏപ്രിലിൽ പുതിയ സർക്കാർ അധികാരമേൽക്കും.
മൂന്നു ഘട്ട പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ 28, ജനുവരി 11, 25 തീയതികളിലായിരുന്നു. പട്ടാളത്തെ എതിർക്കുന്ന വിമതരുടെ ശക്തികേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നില്ല.